Monday, December 13, 2010

തണുത്ത ശരണം വിളികളും പിന്നൊരു കരോളും

        ബാല്യകാലം എന്നും നമുക്ക് നല്ല ഓര്‍മ്മകള്‍ ആണ്. എത്ര കഷ്ടപ്പെടേണ്ടി വന്ന കാലമായിരുന്നാല്‍ പോലും വളര്‍ന്നു കഴിഞ്ഞു അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഗൃഹാതുരത്വം ആണ് എല്ലാവര്ക്കും തോന്നുക. എന്‍റെ അവസ്ഥയും അത് തന്നെ.... സാമ്പത്തികമായി ഓര്‍മ്മകള്‍ക്ക് സ്വര്‍ണ വര്‍ണ്ണം ഒന്നുമില്ലെങ്കിലും, ഞാനും ഏട്ടന്മാരുമായി കളിച്ചു വളര്‍ന്ന ആ കാലഘട്ടം തന്നെ എന്‍റെ "golden era ". ഇനിയൊരിക്കലും തിരികെ കിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിരാശപ്പെടുന്ന , ഇപ്പോളത്തെ കുട്ടികള്‍ ഇതൊന്നും അറിയുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്ന ഒരു ടിപ്പിക്കല്‍ middle aged ആണ് ഞാന്‍.ഒരു പക്ഷെ ഇന്നത്തെ കുട്ടികള്‍ നമ്മുടെതിനെക്കാള്‍ ആസ്വദിക്കുന്നുണ്ടാകാം, അവരുടെ കണ്ണില്‍ നമ്മളാകും നിരാശപ്പെടെണ്ടവര്‍.. നിരവധി ചാനലുകള്‍ ഇല്ലാതിരുന്ന ,കമ്പ്യൂട്ടറും , ഇന്‍റര്‍‍നെറ്റും,ഗെയിംസും  ഇല്ലാതിരുന്ന ഒരു കാലം ഒരു പക്ഷെ അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടാകില്ല .

      അങ്ങനെ ഉള്ള ഒരു ബാല്യത്തിനെ കുറിച്ചാണ് ഈ ഓര്‍മ്മ. ഡല്‍ഹിയിലെ തണുത്ത ദിവസങ്ങളില്‍ ഓഫീസ് ജീവിതം വിരസമായി കഴിയവേ ഒരു സഹപ്രവര്‍ത്തക പറഞ്ഞു

"ഡിസംബര്‍ എന്നാല്‍ എനിക്ക് സ്വെറ്ററും ,ബ്ലാങ്കറ്റും ,തണുത്ത് മരച്ച ദിനരാത്രങ്ങളും ആണ്.കുട്ടിക്കാലത്ത്‌ വിന്റെര്‍ ഹോളിഡേയ്സ്  എങ്കിലും ഉണ്ടായിരുന്നു,ഇപ്പോള്‍ അതും ഇല്ല " .

അപ്പൊ ക്രിസ്തുമസോ എന്ന എന്‍റെ ചോദ്യത്തിനെ ആ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് അമ്പരപ്പില്‍ വിടര്‍ന്ന കണ്ണുകളോടെയാണ് നേരിട്ടത്.

" ക്രിസ്തുമസോ? ആ ദിവസം വിന്റെര്‍ ഹോളിഡേയ്സ്നു ഉള്ളില്‍ ഉള്ള ദിവസം അല്ലെ., അവധി തന്നെ. മറ്റെന്തു വിശേഷം? "

ആ ചോദ്യം എന്നെ കൂട്ടി കൊണ്ട് പോയത് വൃശ്ചികത്തിന്റെ കുളിരിലേക്കാണ്.
 
      ശരണം വിളികള്‍ ഉയരുന്ന തണുത്ത പ്രഭാതങ്ങളിലേക്ക് , എവിടെ നോക്കിയാലും സ്വാമിമാര്‍ മാത്രം. ആണ്‍കുട്ടികള്‍ അധ്യാപകരുടെ അടികളില്‍ നിന്നും മാലയിട്ട കാരണത്താല്‍ രക്ഷപെടുന്നത് കാണുമ്പോള്‍,

"എന്‍റെ അയ്യപ്പസ്വാമീ ഞങ്ങളെയും  കൂടി അങ്ങോട്ടേക്ക് വിളിച്ചൂടെ "

എന്നറിയാതെ വിളിച്ചു പോകും. രാത്രി ആയാല്‍ തൊട്ടടുത്ത അമ്പലത്തില്‍ കെട്ടു നിറക്കല്‍ തുടങ്ങും. ഞങ്ങള്‍ കുട്ടി പട്ടാളം നേരത്തെ കൂട്ടി ഇടം പിടിച്ചിട്ടുണ്ടാകും, മലരിനും,പഴത്തിനും പിന്നെ പ്രസാദമായ പായസത്തിനും വേണ്ടി . എന്‍റെ മറ്റോരു അട്രാക്ഷന്‍  ഭജന ആയിരുന്നു.
ഭജന പാടുന്നവര്‍  ആയിരുന്നു അന്നത്തെ ഹീറോസ്.ഞങ്ങളുടെ ജോലി ആണ് പാട്ടിനിടയിലെ കൂട്ട ശരണം വിളി (കോറസ് എന്ന് പറയാം )." കല്ലും മുള്ളും കാലുക്ക്‌ മെത്ത,സ്വാമിയേ അയ്യപ്പോ ......". പലപ്പോഴും രഹസ്യമായി "പാലും പഴവും സ്വാമിക്ക്" എന്നതിനെ "പാലും പഴവും പോറ്റിയ്ക്ക് " എന്ന് പാടാറുണ്ടായിരുന്നു ഞങ്ങള്‍.എല്ലാം തീര്‍ന്നിട്ടെ വീട്ടില്‍ ഹാജര്‍ വെയ്ക്കൂ.

      മണ്ഡല കാലം തുടങ്ങി കഴിഞ്ഞിട്ടാകും ഡിസംബര്‍  എത്തുക, അപ്പോളത്തെ ഡിമാണ്ട് സ്റ്റാര്‍ വേണം എന്നതാണ്. ചുമന്നതും മഞ്ഞയും നിറയെ കുത്തുകള്‍ ഉള്ളതുമായ നക്ഷത്രങ്ങള്‍. ലൈറ്റ് ഇടുന്ന പരിപാടി ചേട്ടന്മാരുടെ വക. കത്തി അണയുന്ന ലൈറ്റ് സംവിധാനം ഉണ്ടാക്കി ചേട്ടന്മാര്‍ ചുറ്റുവട്ടത്തെ കേമന്മാര്‍ ആകും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകും മുറ്റത്തെ വേപ്പ് മരത്തില്‍ ,കഴിഞ്ഞ കൊല്ലങ്ങളിലേതു എടുത്തു വെച്ചത്. പിന്നെ സ്കൂളില്‍ കൂട്ടുകാരോടൊക്കെ നമ്മുടെ സ്റ്റാറിനെ പറ്റിയുള്ള വീമ്പു പറച്ചിലിനും മുടക്കം വരുത്താറില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ക്രിസ്ത്യാനികളെക്കാള്‍ അധികം ഉണ്ടായിരുന്നത്. എങ്കിലും നക്ഷത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്. ഇപ്പോളും അങ്ങനെ തന്നെയാണോ എന്നറിയില്ല . ഈ മേളപ്പെരുക്കത്തിനു ഇടയില്‍ ക്രിസ്മസ് പരീക്ഷ കഴിയും.


     ഇത് വരെയുള്ള ഓര്‍മ്മയുടെ ലൊക്കേഷന്‍ തിരുവനന്തപുരം ജില്ലയില നാവായിക്കുളം എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ആയിരുന്നെങ്കില്‍, ക്രിസ്തുമസിന്റെ മുഴുവന്‍ ആഘോഷവും കൊടിയിറങ്ങുന്നത് അച്ഛന്റെ നാട്ടില്‍ ആണ്...ചങ്ങനാശ്ശേരിയിലെ അമരപുരം എന്ന മറ്റൊരു ചെറിയ ഗ്രാമത്തില്‍. ഓരോ പരീക്ഷകളും കടന്നു വരുന്നത്, ഇത് കഴിഞ്ഞു കിട്ടിയാല്‍ വെക്കേഷന്‍ ഉണ്ടെന്നതും,അപ്പോള്‍ അച്ഛന്‍വീട്ടില്‍ പോകാമെന്നതുമായ ആകര്‍ഷണത്തിലാണ് .
 
     നാവായിക്കുളം പോലെ ആയിരുന്നില്ല അമര, റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ,ഒരുപാട് പള്ളികള്‍ ഉള്ള ഒരു കുഞ്ഞി ഗ്രാമം. തറവാട് ഒരു ചരിഞ്ഞ പ്രതലത്തിലാണ്, ഉരുണ്ടു പോയാല്‍ ചെന്നെത്തുക താഴത്തെ "മമ്മിയുടെ" വീട്ടിലാണ്. ആ വീട്ടിലെ റോസമ്മ അമ്മയെ ഞങ്ങള്‍ എല്ലാരും മമ്മി എന്നാണു വിളിച്ചിരുന്നത്,ഒരു പക്ഷെ ആ ഗ്രാമത്തില്‍ ആദ്യമായി "മമ്മി" എന്നുള്ള പരിഷ്കാര വിളി കടന്നെത്തിയത് ആ വീട്ടില്‍ ആയിരുന്നിരിക്കാം. എന്തായാലും ഞാന്‍ ഉള്‍പ്പെടുന്ന കുട്ടി പട്ടാളത്തിന് ആ മമ്മിയുടെ ചെറുമക്കള്‍ ആകാനുള്ള പ്രായം ഉണ്ടായിരുന്നു.ക്രിസ്തുമസിനു ഒരാഴ്ച മുന്‍പേ തന്നെ അച്ഛന്‍ പെങ്ങളെ സോപ്പ് ഇടാന്‍ തുടങ്ങും ഞാന്‍, പ്ലം കേക്കിനു വേണ്ടി. അന്ന് അത്തരം കേക്ക് ആയിരുന്നു എല്ലായിടത്തും, ബ്രൌണ്‍ കളറില്‍ ഇടയ്ക്കിടെ പല നിരത്തിലെ ചെറി കഷ്ണങ്ങളും ആയി. ഐസിംഗ് ഉള്ള കേക്ക് വലിയൊരു ആഡംബരം ആയിരുന്ന കാലം, ഇതെങ്കിലും  ഒന്ന് ഒപ്പിച്ചെടുക്കാന്‍ കഠിന പ്രയത്നം തന്നെ വേണം.
 
     നാവായിക്കുളത്ത് ഇല്ലാതിരുന്ന മറ്റൊരു കാര്യം കാരോള്‍ സംഘങ്ങള്‍ ആണ്. ഒരാഴ്ച മുന്നേ തുടങ്ങും ക്ലബ്ബുകളുടെ വകയായുള്ള കരോള്‍ റോന്തുകള്‍,പിരിവും. രാത്രി ആയാല്‍ കാത്തിരിപ്പാണ് ഇന്ന് ഏതു ക്ലബ്ബുകാരാ വരുക, ഏതു പാട്ടാ പാടുക..അങ്ങനെ അങ്ങനെ. ക്രിസ്തുമസിനു തലേ ദിവസം ആണ് പള്ളികളിലെ സംഘങ്ങള്‍ വരുക.പക്ഷെ ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു കരോള്‍ കൂടി എല്ലായിടത്തും എത്തുമായിരുന്നു, ചുറ്റുവട്ടത്തെ 7 -8 വീടുകളില്‍ മാത്രം, അതിനു പേര് കുട്ടിക്കരോള്‍ എന്നാണ്. സംഘാംഗങ്ങള്‍ ഞാനും അയല്‍പക്കത്തെ കൂട്ടാളീസും തന്നെ. സാന്താ ക്ലോസ്സിന്റെ മുഖം മൂടികള്‍ കിട്ടും 5 രൂപയ്ക്ക്. അതൊരെണ്ണം വാങ്ങിയാല്‍ പിന്നെ ബാക്കി ഒക്കെ സ്വയം പരിശ്രമം തന്നെ. അമ്മയുടെയോ അമ്മായിമാരുടെയോ അല്ലെങ്കില്‍ സ്വന്തമോ ആയ ഒരു ചുവന്ന മാക്സി ഒപ്പിക്കുക, ആവശ്യത്തിനു പാട്ടകളും കുപ്പികളും (ഡ്രം സെറ്റ്) മുറ്റത്തും പറമ്പിലും നിന്നും എടുക്കുക...ഞങ്ങളുടെ കരോള്‍ സംഘം റെഡി .

    പാട്ടുകള്‍ അധികം ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ, അതും മുഴുവന്‍ അറിയുന്നുണ്ടാകില്ല.ഒരു പാട്ടിന്‍റെ  വരികള്‍ തുടങ്ങുന്നത് "പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ " എന്നായിരുന്നു...,അപ്പോഴത്തെ ഹിറ്റ്‌ ഹിന്ദി ഗാനം "ഏക്‌ ദോ തീന്‍ " ന്‍റെ ട്യൂണില്‍,എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല,ആ പാട്ട് വന്‍ ഹിറ്റ്‌ ആയിരുന്നു ഞങ്ങളുടെ കരോളില്‍. എന്തായാലും എല്ലാം ഒരു തരത്തില്‍ ഒപ്പിച്ച്  വീട് വീടായി കയറി ഇറങ്ങും ഞങ്ങള്‍ .. പാട്ട് നന്നായോ നന്നായില്ലയോ എന്നുള്ളതല്ലായിരുന്നു പ്രധാനം, എല്ലായിടത്ത് നിന്നും കിട്ടുന്ന "പോക്കറ്റ്‌ മണികള്‍ " ആയിരുന്നു ഞങ്ങളെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചിരുന്നത്.... പിറ്റേ ദിവസത്തെ ഞങ്ങളുടെ ക്രിസ്തുമസിനു വേണ്ടി വരുന്ന മിട്ടായികള്‍ ഈ വഴിക്ക് ഒത്തു പോരും.


   ക്രിസ്തുമസിനു രാവിലെ തന്നെ മമ്മിയുടെ വീട്ടില്‍ നിന്നും പാലപ്പവും ചിക്കനും എത്തും,പിന്നെ കുശാല്‍. ഉച്ചക്ക് കേക്ക് മുറിക്കും.എനിക്ക് ഇപ്പോളും അറിയില്ല, എന്തിനാ ഞങ്ങള്‍ ക്രിസ്തുമസിനു ഉച്ചക്ക് കേക്ക് മുറിച്ചിരുന്നത് എന്ന്,പക്ഷെ അതെല്ലാ വര്‍ഷവും ഉള്ള ഒരു ചടങ്ങായിരുന്നു. അതോടെ കഴിഞ്ഞു ക്രിസ്തുമസ് ആഘോഷം... ഇനി അടുത്ത വര്‍ഷം  എന്ന് പറഞ്ഞു സാന്താക്ലോസ്സിന്‍റെ  മുഖം മൂടി പെട്ടിയില്‍ വെയ്ക്കുമ്പോള്‍ അടുത്ത കരോളിനെ കുറിച്ചാകും ഞങ്ങളുടെ ചിന്ത... ഇനിയും എത്ര നാള്‍..... 

 ഇപ്പോളുള്ള കുട്ടികള്‍ കരോള്‍ സംഘം ഉണ്ടാക്കുന്നുണ്ടോ എന്നറിയില്ല...എന്തായാലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടാകും അല്ലെ??





Friday, December 3, 2010

വരികെന്‍റെ പ്രിയനേ


 
നിഴലായതും നീ,നിറവായതും നീ
നിറമാര്‍ന്ന കണ്ണിലെ കനവായതും നീ...
മഴയായ് പൊഴിഞ്ഞതും,വെയിലായ് മറഞ്ഞതും
മഞ്ഞില്‍ നിറഞ്ഞെന്നില്‍ അലിഞ്ഞതും നീ.
കനവില്‍ വരികെന്‍റെ പ്രിയനേ നമുക്കീ-
ഇരുളിന്‍ കരിമ്പടം പുതച്ചിടാം.
പ്രണയം മണക്കുന്ന തണുത്ത രാവില്‍
വിറയാര്‍ന്ന വിരലിന്‍ ചൂട് തേടാം.
പടര്‍ന്നൊഴുകിയുരുകുന്ന സ്വേദകണങ്ങളെ
നുണയാം ചുണ്ടിലെ വീഞ്ഞിന്‍ ലഹരിയായ് .
പതഞ്ഞു പൊങ്ങും പാല്‍ നിലാവെന്നില്‍
അലിഞ്ഞു തീരും മുന്നേ,

കനവില്‍ വരികെന്‍റെ പ്രിയനേ നമുക്കീ-
ഇരുളിന്‍ കരിമ്പടം പുതച്ചിടാം

Tuesday, July 20, 2010

വേശ്യാമ്മ

തൊട്ട വിരലില്‍ കാമത്തിന്‍ ചൂട് വിരിഞ്ഞില്ല,

വിശന്നുറങ്ങിയോരെന്‍ കുഞ്ഞിന്‍റെ കണ്ണീര്‍ചൂട് മാത്രം..
മുഷിഞ്ഞ നോട്ടെന്‍റെ മടിക്കുത്തഴിക്കവേ ,
ഉണര്‍ന്നതെന്നിലെ സ്ത്രീത്വമല്ല, പാലൂറും-
അമൃതമാം മാതൃത്വം ....
എറിയുന്ന കല്ലിലും അവര്‍(ആരും) കാണാതെ

പൊതിയുന്നു,"എവിടെ എത്തണം രാത്രിയില്‍??"
നിലാവ് കണ്ടാല്‍ വെറുപ്പാണെനിക്കു,

അതെന്‍റെ കുഞ്ഞിനു വിശക്കും വെളിച്ചം..
മകളായി ജനിച്ചു,വളര്‍ന്നു പെങ്ങളായ്‌....
ഒടുങ്ങേണമെനിക്കു അമ്മയായ് മാത്രം.

Monday, July 12, 2010

Bye Bye..... meet u in 2014.....

ആദ്യമേ ക്ഷമ പറയട്ടെ (1 ) ഈ കുറിപ്പ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കിയതാണ് …… (2 ) ഈ കുറിപ്പ് ഒരു ഫുട്ബാള്‍ ഭ്രാന്തന്‍ ആയ ആരാധകന്‍റെതാണ്, വിയോജിപ്പുള്ളവര്‍ സദയം ക്ഷമിക്കുക …..

വിട :

വുവുസേലക്കും ജബുലാനിക്കും......കാല്‍പ്പന്തുകളിയുടെ  ഉറക്കമില്ലാത്ത കാല്പനികരാവുകള്‍ക്ക്.....കൂട്ടലുകളുടെയും കിഴിക്കലുകളുടെയും  ചൂതാട്ടദിനങ്ങള്‍ക്ക്…… തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ചിന്തകള്‍ക്ക്……വാക്പോരാട്ടങ്ങളുടെ നിലക്കാത്ത ഊര്‍ജപ്രവാഹത്തിനു……. ബുദ്ധിയില്‍ ഫുട്ബോള്‍ മാത്രം തെളിഞ്ഞ ദിനരാത്രങ്ങള്‍ക്ക്….. ഫുട്ബോള്‍ മാത്രം സംസാരിച്ചിരുന്ന സൌഹൃദസംഭാഷണങ്ങള്‍ക്ക്……

അഭിനന്ദനങ്ങള്‍ :

വംശവെറിയുടെ പതനം വിളിച്ചോതിയ സൌത്ത് ആഫ്രിക്കാന്‍ അധികാരികള്‍ക്ക്…..ആഫ്രിക്കയ്ക്ക് ആ അവസരം നല്‍കിയ FIFA അധികാരികള്‍ക്ക്…….യന്ത്രങ്ങളുടെ ശരിയെക്കാള്‍ മനുഷ്യന്‍റെ തെറ്റുകള്‍ ആണ് നല്ലതെന്ന് പറയുന്ന ഫുട്ബോള്‍ മനസ്സിന്…… കറുത്തവന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഖാനയുടെ പോരാട്ടവീര്യത്തിനു…..

നന്ദി :

ആവേശാഗ്നി അണയാതെ കാത്ത ഉറ്റസുഹൃത്തുക്കള്‍ക്കും പ്രിയെപ്പെട്ട അനിയനും കാല്‍പ്പന്തുകളിയുടെ സൌന്ദര്യം പഠിപ്പിച്ചു തന്ന പ്രിയപ്പെട്ട അച്ഛന്…… കാല്‍പ്പന്തുകളിയുടെ മാസ്മരികനിമിഷങ്ങളെ കണ്മുന്നിലെതിച്ച ESPN/Star സ്പോര്‍ട്സിനു ….. വിശകലനങ്ങളുമായി കളം നിറഞ്ഞ കളിയെഴുതുകാര്‍ക്ക് ……എല്ലാറ്റിനും ഉപരി, മോറല്‍ സപ്പോര്‍ട്ടുമായി ഉറക്കമിളച്ചിരുന്ന പ്രിയതമക്ക്…….

ഓര്‍മ്മകള്‍:

വിങ്ങിക്കരയുന്ന ഗ്യാന്‍…….കൊച്ചുകുട്ടിയെ പോലെ തുള്ളിചാടിയ Suares…… Hand of “Devil / God” by Suarez….. നിസ്സഹായനായ പ്രജാപതി Maradonna….. പരുക്കിനെ തോല്‍പ്പിച്ച രാജ്യസ്നേഹവുമായി Drogbe, Forlan…. കളിക്കളത്തിനു നടുവില്‍ തോല്‍വിയിലും തല ഉയര്‍ത്തിപ്പിടിച്ചു ഏകനായ പടനായകന്‍ , Schwarznieger…..ഷര്‍ട്ട്‌ ഊരി നിര്‍ത്താതെ ഓടിയ Iniyesta…… തല കുനിച്ചു മടങ്ങിയ Messi, Christiano, Rooney…… ചരിത്രം England നു കൊടുത്ത സമ്മാനം‘നിഷേധിക്കപ്പെട്ട ഗോള്‍’……

അങ്ങിനെ ഒത്തിരി ഒത്തിരി ഓര്‍മകള്‍ക്കും നന്ദി പറച്ച്ചിലുകള്‍ക്കും അഭിനന്ദനവര്‍ഷങ്ങള്‍ക്കും
വിട പറചിലുകള്‍ക്കും അവസരമൊരുക്കി ഒരു World Cup കൂടി കടന്നു പോകുന്നു…… ഇനി നീണ്ട നാല് വര്‍ഷങ്ങള്‍…… ഇപ്പോള്‍ ഒരു ശൂന്യത, ഒരു മാസം നീണ്ട  തിരക്ക് പിടിച്ച ജീവിതത്തിന്‍റെ ഒടുക്കം……..

അതെ,അതാണ്‌ ഫുട്ബോള്‍….. ക്രിക്കെടിനുള്ള dignity മനപൂര്‍വം അവകാശപ്പെടാത്ത ഗെയിം…എന്നാല്‍ ടീം ഗെയിംന്‍റെ,സൌഹൃദത്തിന്‍റെ എല്ലാ അനന്ത സാധ്യതകളും ലോകത്തിനു കാണിച്ചു തരുന്ന വശ്യമനോഹരമായ ഗെയിം….. പാവപ്പെട്ടവരുടെ വയറിനെ പോലും മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ചാലകശക്തി……. സമ്പന്നന്‍റെ ധാര്‍ഷ്ട്യത്തിനു പാവപ്പെട്ടവന്‍റെ മറുപടി…… ഈ ഭൂമിയേക്കാളും വലിയ ഒരു ‘goal’മായി(ഗോളം) സ്വയം പരിണമിക്കുന്ന വന്യമായ സൌന്ദര്യം….. അതെ, Football,അത് ഒരു കലയാണ്‌,സംഗീതത്തിനും നൃത്തത്തിനും ഒപ്പം നില്‍ക്കുന്ന മനോഹരമായ കലാകാവ്യം…..ഇനി വീണ്ടും കാത്തിരിപ്പിന്‍റെ 4 വര്‍ഷങ്ങള്‍……പക്ഷെ ഞങ്ങള്‍ക്ക് സങ്കടമില്ല കാത്തിരിക്കാന്‍, കാരണം, “Football”, ഞങ്ങള്‍ക്കറിയാം ഇനിയും നീ വരുന്നത് ഞങ്ങളെ കൂടുതല്‍ കൂടുതല്‍ ആനന്ദിപ്പിക്കാന്‍ വേണ്ടി ആണെന്നു……
Meet u in 2014, in Brazil…… Bye till then….. And, Dears ,together, we will be back again…..

NB : ഇതിലെ ഫുട്ബോള്‍ ഭ്രാന്തനായ narrator എന്‍റെ ഭര്‍ത്താവാണ് Mr.Abhilash.P.K :)

Wednesday, July 7, 2010

ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്

ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നത്തില്‍ എന്നോടൊപ്പം ഒന്ന് മുതല്‍ പത്തു വരെ പഠിച്ച,ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ ഞങ്ങളോട് യാത്ര പറഞ്ഞു പോയ എന്റെ ഒരു സുഹൃത്തിനെ കണ്ടു.... റെനി . അവനെ കുറിച്ച് ഒന്നും ഓര്‍ക്കാതെ ഇരുന്നിട്ടും എന്തു കൊണ്ടാണു ഞാന്‍ അവനെ സ്വപ്നം കണ്ടതെന്ന് എത്ര ഓര്‍ത്തിട്ടും മനസിലായില്ല.. ആ സ്വപ്നവും വളരെ വിചിത്രമായി തോന്നി.. ആരൊക്കെയോ കൂടി ഞാന്‍ എവിടെക്കോ പോകുന്നു, അവിടെ ദൂരത്തുള്ള ഒരു ചാര് പലകയില്‍ ഇരുന്നിരുന്ന റെനി, മുഖം പൊക്കി എന്നെ നോക്കി ചിരിച്ചു കൊണ്ട് ഒരു ബോര്‍ഡ് ഉയര്‍ത്തി കാണിച്ചു.. അതില്‍ വലിയ അക്ഷരങ്ങളില്‍ "NEXT " എന്നെഴുതിയിരുന്നു... ആ സ്വപ്നം convey ചെയ്തത് എന്ത് തന്നെയായാലും ശരി, രാവിലെ മുതല്‍ ഓര്‍മ്മകളില്‍ പകുതി വഴിയില്‍ യാത്ര ചോദിച്ചു പിരിഞ്ഞു പോയ ചിലരാണ്.. ചാള്‍സ്, റെനി,ജ്ഞാനം,ഷാന്‍ടി .

ഡ്യു ബോണ്‍ ചാള്‍സ് ഡിക്സന്‍, ഓര്‍മ്മയില്‍ നിന്നും ആദ്യം വിട പറഞ്ഞത് അവനാണ്... എന്‍റെ പ്രീ-ഡിഗ്രി ക്ലാസ്സ്‌മേറ്റ്‌. കൊല്ലം ഫാത്തിമ മാതാ കോളേജിലെ എന്‍റെ സഹപാഠി... നൂറില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്ന ആ ക്ലാസ്സില്‍ ആദ്യ വര്‍ഷത്തില്‍ തന്നെ മിക്കവാറും എല്ലാരോടും സൗഹൃദം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരാള്‍ ഞാന്‍ ആയിരുന്നു, പക്ഷെ എല്ലാവരുടെയും പേരോര്‍ക്കുക കുഴക്കുന്ന പണിയും. ആകെ 21 പെണ്‍കുട്ടികളെ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ,ബാക്കി ഒക്കെ പയ്യന്‍സ്. പക്ഷെ ചാള്‍സ് ന്‍റെ പേര്,കടിച്ചാല്‍ പൊട്ടാത്ത ആ പേരിന്‍റെ പ്രത്യേകത കൊണ്ട് തന്നെ മനസ്സില്‍ നിന്നു. അന്ന് ഇ-മെയിലും ,മൊബൈലും കേട്ടുകേള്‍വി പോലുമില്ലാത്ത എഴുത്തുകളും,ഗ്രീടിംഗ് കാര്‍ഡുകളും ജീവിച്ചിരുന്ന കാലമായിരുന്നു. ആദ്യ വര്‍ഷത്തെ ക്രിസ്മസ് വെക്കേഷന്‍, കോളേജ് അടയ്ക്കുന്ന ദിവസം കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കെ ചാള്‍സ് അടുത്തേക്ക് വന്നു. കയ്യില്‍ ഇരുന്ന കാര്‍ഡ്‌ കണ്ടു ഞാന്‍ തമാശയ്ക്ക് ചോദിച്ചു," ആഹ എനിക്ക് കാര്‍ഡ്‌ ഒക്കെ കൊണ്ടാണല്ലോ വരവ്, ". എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവന്‍ ആ x 'mas കാര്‍ഡ്‌ എനിക്ക് സമ്മാനിച്ചു....
അവന്‍ എന്‍റെ അത്ര അടുത്ത സുഹൃത്ത് അല്ലായിരുന്നു.... പക്ഷെ, ആ കാര്‍ഡ്‌ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി.. അടുത്ത വര്ഷം ആ കാര്‍ഡിന്‍റെ കടം ഞാന്‍ വീട്ടി.. "this may be our last x'mas here ..... happy x'mas" അവന്‍റെ കയ്യില്‍ dec 21 ,1999 കൊടുത്ത കാര്‍ഡില്‍ ഞാന്‍ അങ്ങനെ എഴുതിയിരുന്നു ,കഴിയാന്‍ പോകുന്ന കലാലയ ജീവിതത്തിന്‍റെ സിംബോളിക് വാചകങ്ങള്‍ ആയി... 26 നു രാവിലെ എന്‍റെ ബെസ്റ്റ് ഫ്രണ്ട് റിനു എന്നെ വിളിച്ചു പറഞ്ഞു, "22 നു നടന്ന ഒരു ആക്സിഡെന്‍ടില്‍ ചാള്‍സും ഉള്‍പ്പെട്ടിരുന്നു , ഇന്ന് രാവിലെ അവന്‍ നമ്മളെയൊക്കെ വിട്ടു പോയി ".

വിശ്വസിക്കാനാകാതെ റിസീവറും പിടിച്ചു നിന്ന എന്നോട് അവള്‍ പറഞ്ഞു, "ഉച്ചക്കാണ് അടക്കം , നീ വേഗം ഇവിടേയ്ക്ക് വാ.... "ഒരു മാസത്തിനു ശേഷം jan 26 ,അവന്‍റെ ഓര്‍മ്മ ദിവസം വന്നു, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എല്ലാരും വരണമെന്ന് കോളേജില്‍ നിന്നും പറഞ്ഞിട്ടും ഞാന്‍ പോയില്ല.അവധി ദിവസം കഴിഞ്ഞ പിറ്റേ ദിവസം കോളേജില്‍ എത്തിയ എന്നോട് റിനാട്ടാസ് എന്ന സുഹൃത്താണ് പറഞ്ഞത്, "ചാള്‍സിന്റെ പപ്പയും മമ്മിയും ആര്‍ഷ എന്ന കുട്ടിയെ അന്വേഷിച്ചു, ഒന്ന് വീട് വരെ വരണം എന്ന് പറഞ്ഞു".
മരണത്തിനു പോകാന്‍ കഴിയാതിരുന്ന സുഹൃത്തുകളേയും കൂട്ടി ഞാന്‍ ഒരിക്കല്‍ കൂടി ചാള്‍സിന്റെ വീട്ടിലേക്കു പോയി. വളരെ ചെറിയ ഒരു അനുജത്തി അവനുണ്ട് എന്നറിയാമായിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോഴും അവന്‍റെ അമ്മ നോര്‍മല്‍ സ്റ്റെജിലേക്ക് എത്തിയിരുന്നില്ല.ഞങ്ങളെ കണ്ട അവന്‍റെ ചെറിയമ്മയും അങ്കിളും വിതുമ്പി കരഞ്ഞു, പപ്പാ എല്ലാര്‍ക്കും ചെയര്‍ എടുത്തു തന്നു ഇരിക്കാന്‍ പറഞ്ഞു.

അകത്തു നിന്നും വന്ന അവന്‍റെ മമ്മി ഭാവ ഭേദം ഇല്ലാതെ ഞങ്ങളെ നോക്കി. ചെറിയമ്മയോട് ഇവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു,നാരങ്ങ വെള്ളത്തിന്‍റെ കണ്ണാടിഗ്ലാസ്‌ ഓരോരുത്തര്‍ക്കും തരുമ്പോള്‍ ആ അമ്മ വിതുമ്പി "ഈ ഗ്ലാസ്സൊക്കെ അവന്‍, കൂട്ടുകാര്‍ വരുമ്പോള്‍ എടുക്കാന്‍ വെച്ചിരുന്നതാ...." അവിടെ ചാള്‍സിന്‍റെ ഒരു വലിയ ഫോടോ വെച്ച്, മെഴുകുതിരി കത്തിച്ചിരുന്നു.. ഓരോരുത്തരായി വിതുമ്പാന്‍ തുടങ്ങിയപ്പോള്‍ പപ്പാ ഞങ്ങളുടെ പേരുകള്‍ ചോദിക്കാന്‍ തുടങ്ങി. സോഫയില്‍ അവസാനം ഇരുന്ന ഞാന്‍ പേര് പറഞ്ഞപ്പോള്‍ ആ അമ്മ ഓടി വന്നെന്‍റെ കയ്യ് പിടിച്ചു, മുഖത്തേക്ക് തുറിച്ചു നോക്കി, പിന്നെ അകത്തെ മുറിയിലേക്ക് ഓടി മറഞ്ഞു... ഒന്നും മനസിലാകാതെ ഞങ്ങള്‍ അപ്പോളും വിതുമ്പി. അലമുറയിട്ടു കരഞ്ഞു തിരികെ വന്ന അവന്‍റെ മമ്മിയുടെ കയ്യില്‍ ഒരു കാര്‍ഡ്‌ ഉണ്ടായിരുന്നു.... എന്‍റെ കയ്യില്‍ അതേല്പ്പിച്ചു മമ്മി പറഞ്ഞു, "എന്‍റെ കുഞ്ഞിന്‍റെതാ, മോള്‍ക്കുള്ളത് ..ഞാന്‍ പൊട്ടിച്ചു നോക്കി, മോള് ക്ഷമിക്കണം...." അമ്മയുടെ കണ്ണീരു വീണു കുതിര്‍ന്ന ആ കാര്‍ഡ്‌ തുറന്നിട്ടും മങ്ങി മങ്ങി കാണുന്ന അക്ഷരങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.... എന്‍റെ കയ്യിലിരുന്നു വിറച്ച ആ കാര്‍ഡില്‍ "this is not our last x'mas... we'l keep in touch after this life... here is my address and my phone num.........................."21.12.1999

Wednesday, June 23, 2010

അച്ഛന്മാര്‍ക്കായി ഒരു ദിവസം.....


ഇതിനെ ഒരു കഥയായി എഴുതണോ എന്നാലോചിച്ചു, സാഹിത്യം വേണ്ട എന്ന് മനസ് പറഞ്ഞു. ഇത് എന്റെ അച്ഛന് വേണ്ടി ഒരു ഓര്‍മ്മക്കുറിപ്പ് അല്ല,അച്ഛനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകളാണ് ,അടുക്കും ചിട്ടയും ഇല്ലാതെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍...
അച്ഛന്‍ ഒരിക്കലും കഥ പറഞ്ഞുറക്കിയതായൊന്നും ഓര്‍മ്മയില്ല, പക്ഷേ, എന്നെ ആദ്യമായി അക്ഷരങ്ങളുടെ ലോകത്തിലേക്ക്‌ എത്തിച്ചത് അച്ഛനാണ്... ആദ്യമായി, രാമായണം വായിച്ചപ്പോള്‍ "ആത്മഹത്യ " എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ കുഴങ്ങിപ്പോയി ഞാന്‍, അച്ഛന്‍ വരാന്‍ കാത്തിരുന്ന് ആ വാക്കിന്റെ അര്‍ഥം കണ്ടെത്തിയപ്പോള്‍ എനിക്കാകെ നിരാശയായി. കാണാനും കേള്‍ക്കാനും ഒരു പോലെ ഭംഗിയുള്ള ആ വാക്കിന്റെ അര്‍ത്ഥം "തന്നത്താനെ മരിക്കുക" എന്നാണത്രേ. അച്ഛന്‍ കൊണ്ട് തന്ന ആ സചിത്ര പുസ്തകത്തിലെ ചുമന്ന സാരിയുടുത്ത സീത, എന്തിനാ ലക്ഷമണനോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായതേയില്ല, അതിനുശേഷംഒരു രണ്ടാം ക്ലാസ്സുകാരിയുടെ ജീവിതത്തിലേക്ക് pearl .s . buck ന്റെ "നല്ല ഭൂമി" അവതരിപ്പിച്ചതും അച്ഛന്‍.
നല്ല ശബ്ദത്തില്‍ പഴയ പാട്ടുകള്‍ പാടിയിരുന്ന അച്ഛന് യേശുദാസിന്റെ ച്ഛായ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ (അത് പോലെ ഒരു താടി അച്ഛനും ഉണ്ടേ ..) കൂട്ടുകാരോട് "എന്റെ അച്ഛനും ദാസേട്ടനും കൂട്ടുകാരാണെന്നു" ആ പഴയ ഫ്രോക്കുകാരി വീമ്പിളക്കിയിരുന്നു  . അച്ഛന്റെ ഇഷ്ട നടി K R വിജയ ആയിരുന്നു, പിന്നെ ശ്രീവിദ്യാമ്മയും. രണ്ടു പേരോടും എനിക്കും ഒരു നൊസ്റ്റാല്‍ജിക്ക് ഇഷ്ടം ഉണ്ട്, ഇപ്പോളും. ഇഷ്ട നടന്‍ 'the legend'- BIG B . അച്ഛനോടും അമ്മയോടും ഏട്ടന്മാരോടും ഒപ്പം നാട്ടിലെ പഴയ തിയേറ്ററില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സിനിമ കാണാന്‍ പോകുമായിരുന്നു. തമിഴ് പടവും മലയാളം പടവും ഇംഗ്ലീഷ് ഇടി പടങ്ങളും വന്നിരുന്ന ആ കൊട്ടകയില്‍ കണ്ട ആദ്യത്തെ ഹൌസ്ഫുള്‍ ചിത്രമാണ് വടക്കന്‍ വീരഗാഥ. ഓര്‍മ്മയില്‍ ഇന്നും നില്‍ക്കുന്ന ചിത്രങ്ങള്‍ തിരുവിളയാടലും, 3D മൈ ഡിയര്‍ കുട്ടിച്ചാത്തനും,ജ്ഞാനസുന്ദരിയും ആണ്. ഏട്ടന്മാരോടൊപ്പം ജാക്കി ചാന്‍ പടങ്ങള്‍ കാണാന്‍ എന്നെയും അഛന്‍ വിടുമായിരുന്നു. 6 വയസുള്ള ഞാനും, 11 വയസുള്ള ഏട്ടന്മാരും, ഏട്ടന്മാരുടെ കൂട്ടുകാരും...അങ്ങനെ ഒരു കുട്ടിപ്പട്ടാളം ഉണ്ടാകും ആ യാത്രയില്‍.
ബാല്യകാല ഓര്‍മകളില്‍, അച്ഛനോടും ഏട്ടന്മാരോടും ഒത്തു ക്രിക്കറ്റും ഫുട്ബാളും കണ്ട നാളുകള്‍.. അമ്മയെ ക്രിക്കറ്റ്‌ കളി പഠിപ്പിക്കാന്‍ പാട് പെട്ട് മടുത്തു മതിയാക്കി ഞങ്ങള്‍ ഇരിക്കുമ്പോള്‍ "ഇനി ആരാ ബാറ്റു ചെയ്യുന്നേ" എന്ന ചോദ്യവുമായി അമ്മയെത്തും, ലോക കപ്പു ഫുട്ബോളിനിടയില്‍ !!!! രാത്രികാലങ്ങളില്‍ ഉറക്കമിളച്ചു ഫുട്ബാള്‍ കണ്ടിരുന്ന അച്ഛനോട് അമ്മ ചോദിക്കുമായിരുന്നു, "ഇത്ര കഷ്ടപ്പെട്ട് ഈ കുന്തം കാണണോ !!!" പക്ഷെ ആ ദിവസങ്ങളിലാണ് ഞാന്‍ ഫുട്ബോള്‍ എന്താണെന്നു അറിഞ്ഞത്. ഇന്ന് ഫുട്ബാള്‍ ആരാധകനായ ഭര്‍ത്താവും ഒത്ത് രാത്രികാലങ്ങളില്‍ ജെര്‍മനിക്കും ഹോല്ലണ്ടിനും അര്‍ജെന്റീനക്കും വേണ്ടി ഉറക്കമൊഴിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും ആ പഴയ black & white കാലങ്ങള്‍...
പണ്ട് മുതലേ രാത്രി പഠിച്ചായിരുന്നു ശീലം, ആ ശീലം ഉണ്ടാക്കിയത് അച്ഛനും. ഞാന്‍ പഠിക്കുമ്പോള്‍ അഛന്‍ ഏതെങ്കിലും ബുക്കുമായി അപ്പുറത്തെ ഹാളില്‍ ഉണ്ടാകും, ഇടയ്ക്കിടെ കട്ടന്‍ കാപ്പിയുമായി വന്നു പഠിത്തം ഉഷാറാക്കും അഛന്‍. ഞാന്‍ പഠിക്കാത്ത ദിവസങ്ങളിലും അഛന്‍ ബുക്കുമായി പുലരുവോളം ഇരിക്കും, ഓഷോ,ദാസ്തെസ്വ്കി,സംസ്കൃതഭാരതം ..... ഒന്നും മനസിലായിരുന്നില്ല അന്ന് (ഇന്നും !!!)
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപജില്ല യുവജനോത്സവത്തിനു കവിതാ പാരായണ മത്സരം, രാവിലെ വല്ലാത്തൊരു സന്തോഷം, പോകാന്‍ ഒരുങ്ങുമ്പോള്‍ കുളിക്കിടയില്‍ മൂളിയത് എന്താണെന്നു എനിക്കിന്നും അറിയില്ല, പക്ഷെ അഛന്‍ പറഞ്ഞു അത് ത്യാഗരാജ സ്വാമികളുടെ ഏതോ കീര്‍ത്തനം ആണത്രേ. അന്നത്തെ യാത്രയില്‍ ടീച്ചറിനോടും കൂട്ടുകാരോടും സംസാരിച്ചത് അതിനെ കുറിച്ച് മാത്രമായിരുന്നു.....!
രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം ഭാവം വല്ലാതെ ഉണ്ടായിരുന്നത്, ഒരു പക്ഷെ അച്ഛന്റെ ഉള്ളിലെ നക്സല്‍ അനുഭാവം കാരണമാകാം, അതിനാല്‍ തന്നെ അഛന്‍ ഹീറോ ആയിരുന്നു ഞങ്ങള്‍ക്ക്. എന്നെയും ചേട്ടന്മാരെയും അടുത്തിരുത്തി അഛന്‍ ലോക കാര്യങ്ങളെ കുറിച്ച് പറയുമായിരുന്നു , പലതും മനസിലാകില്ല, മനസിലാകുന്നതൊക്കെ അന്ന് തന്നെ കൂട്ടുകാരുടെ മുന്‍പില്‍ വിളമ്പി ആളാകുകയും ചെയ്യും...പക്ഷെ, എനിക്ക് ഇന്നുറപ്പിച്ചു പറയാന്‍ കഴിയും ഞാന്‍ ഇന്നെന്താണോ എന്റെ ചിന്തകള്‍ എന്താണോ അത് എന്നില്‍ ഉദിപ്പിച്ചത് അച്ഛനാണ്.
അമ്മയും, അച്ഛനും നല്കുന്നതൊന്നിനും ഒന്നും പകരം വെക്കാനാകില്ല. എങ്കിലും ഏതോ ഒരു കോണില്‍ ഇരുന്നു അഛന്‍ ഈ കുറിപ്പ് വായിച്ചു, താടി ഉഴിഞ്ഞു ചിരിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഓര്‍മ്മകള്‍ അച്ഛനെ കുറിച്ചാകുമ്പോള്‍, ഇപ്പോള്‍ ഞാന്‍ അഛന്‍ എന്ന് വിളിക്കുന്ന , എന്റെ ഭര്‍ത്താവിന്റെ അച്ഛനെ കുറിച്ച് കൂടി ഓര്‍മിക്കാതെ വയ്യ. ഈ അച്ഛനും ഫുട്ബോളിനെയും, ക്രിക്കെറ്റിനെയും സംഗീതത്തെയും ഇഷ്ടപ്പെടുന്നു. എന്റെ ഭര്‍ത്താവിന്റെ എല്ലാ നല്ല ഗുണങ്ങളും, അച്ഛന്റെ ഗുണങ്ങള്‍ ആണെന്ന് ഞാന്‍ പറയും  . ഈ അച്ഛനും എന്നെ ചെറിയ കുട്ടിയായി കാണുന്നു, കളിയാക്കുന്നു, ആവശ്യത്തിനു നല്ലത് പോലെ ചീത്തയും പറയുന്നു...He is the best husband, I've ever come through..., he is best as a father.... but he is better than the best as a father-in-law. എന്റെ അച്ഛന്റെ പ്രാര്‍ത്ഥനയാകാം എനിക്ക് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത്... ,ജന്മം കൊണ്ട് കിട്ടിയ അച്ഛനും കര്‍മം കൊണ്ട് കിട്ടിയ അച്ഛനും ...... Happy Father's Day to Both Of them & all the fathers out there

Wednesday, May 26, 2010

ഒരു PSC പരീക്ഷയുടെ ഓര്‍മ്മയ്ക്ക്‌

കറുപ്പിക്കുവാന്‍ നാല് കോളങ്ങള്‍,
നൂറ്റുക്ക് നൂറും വെളുത്തു ചിരിക്കുന്നു ,
ചോദ്യം ഒന്നാണേല്‍,ഉത്തരം അനവധി
മള്‍ട്ടിപ്പിള്‍ ചോയിസ് എന്നാ പറച്ചില്‍.
ഒരു ബെല്ലടിച്ചിട്ട് ഒരു മണി നേരമായ്
ഇനിയുമെത്ര കാലം കഴിയണം ഒന്നിന്
കറക്കി കുത്തിക്കുത്തി എന്റെ മനം -
മടുത്തെന്നോതുന്ന പെന്‍സില്‍
ഒരിക്കലെങ്കിലും എന്നെ തൊടൂ,
എന്നീ റഫ് വര്‍ക്കിന്‍ സ്പേസ്
നാല് പുറവും നോക്കി മടുത്തിട്ടും
പിന്നെയും ചുറ്റുന്ന കണ്ണുകള്‍
എല്ലാ തലകളും ബുക്ക്‌ലെടിനുള്ളില്‍
നിധി തേടുന്ന ഭൂതത്താന്മാരോ
കട്ടി കണ്ണടകള്‍ കഷണ്ടി തലകള്‍
ഗൌരവം കനക്കുന്ന നേര്‍വര ചുണ്ടുകള്‍
തുറിച്ചു നോക്കുന്നു റൂമിന്റെ ചുമര്‍,
ഇനിയെന്നെ നോക്കാതെ പൊട്ടക്കണ്ണാ!!!!
ചുരണ്ടിയും കറുപ്പിച്ചും മായ്ച്ചും ,
കറുപ്പിച്ചും പിന്നെയും മായ്ച്ചും
തല മാന്തി പൊളിച്ചും,മൂക്ക് തുടച്ചും
കണ്ണ് ചൊറിഞ്ഞും .... ഹോ.....!!
ആശ്വാസമെന്റെ വാച്ചില്‍ മണി
ഒന്നാകാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
അപ്പോള്‍ പ്രിയ OMR  ഷീറ്റെ,ഇനി
കാണും വരെ നിനക്കെന്റെ വിട .

Tuesday, May 18, 2010

മറക്കാം

മഴ നനഞ്ഞു വരാന്തയില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ത്തു , മിനി ടീച്ചറിന്റെ കയ്യില്‍ തൂങ്ങി കുടയില്‍ നിന്ന് വീഴുന്ന വെള്ളം തട്ടി തെറിപ്പിച്ചു പോയ ആ നാളുകള്‍. ഓലക്കീറിനിടയില്‍ കൂടി വീഴുന്ന മഴത്തുള്ളികളെ കൈവെള്ള കൊണ്ട് തട്ടി തെറിപ്പിച്ചു കളിക്കാന്‍ എന്ത് രസമായിരുന്നു... പക്ഷെ ടീച്ചര്‍ സമ്മതിക്കില്ല, "വേണ്ട അന്നക്കുട്ടീ എന്തിനാ ഫ്രോക്ക് ഒക്കെ നനയ്ക്കുന്നെ ?" സ്നേഹമുള്ള ശാസനയോടെ ടീച്ചര്‍ പിന്നിലേക്ക്‌ വലിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ക്കായിരുന്നു ദേഷ്യം....ഒന്ന് മഴയില്‍ കളിക്കാന്‍ വിടാത്തതില്‍,പിന്നെ....പിന
്നെ അമ്മച്ചി വിളിക്കുന്നത്‌ പോലെ "അന്നക്കുട്ടീ" എന്ന് നീട്ടി വിളിക്കുന്നതില്‍.,അത് അമ്മച്ചീടെ മാത്രം വിളി ആയിരുന്നു. പക്ഷെ ദേഷ്യം അന്നൊന്നും പ്രകടിപ്പിച്ചില്ല, കാരണം സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോള്‍ ടീച്ചര്‍ ആകും ഒപ്പമുണ്ടാകുക, പട്ടികളെയും ഓന്തിനെയും പേടിക്കാതെ പോകാന്‍ പറ്റിയിരുന്നതും ടീച്ചര്‍ ഉള്ളത് കൊണ്ട് തന്നെ.....

ഒരു പാട് ഇഷ്ടമായിരുന്നു ടീച്ചറിന് തന്നോട്, പക്ഷെ ഒരിക്കലും അത് തിരിച്ചറിയാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ പള്ളിയില്‍ അമ്മച്ചിടെ കുഴിമാടത്തില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അപ്പായിയോടു ഫാദറപ്പാന്‍ ചോദിക്കുന്നത് കേട്ടു " റോയിയെ നീ എന്ത് വേണേലും ചെയ്തോ, പക്ഷെ ആന്‍മോള്‍ വളര്‍ന്നു വരുന്ന ഒരു പെണ്‍കുഞ്ഞാ,നീ അതോര്‍ക്കണം. അവള്‍ക്കൊരു അമ്മ കൂടിയല്ലേ കഴിയൂ.... നീ അതിനെ കുറിച്ച് എന്തെങ്കിലും ഓര്‍ത്തിട്ടുണ്ടോ?" പക്ഷെ അപ്പായി ഒന്നും മറുപടി പറഞ്ഞില്ല, കറുത്ത കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്നത് കണ്ണീരായിരുന്നു എന്ന് മനസിലാക്കാന്‍ തനിക്കു കഴിഞ്ഞുമില്ല. അന്ന് രാത്രി അപ്പായീടെ നെഞ്ചോട്‌ ചേര്‍ന്ന് കിടക്കുമ്പോള്‍, അറിയാതെ പറഞ്ഞു "അപ്പായീ, അന്നമോള്‍ക്ക് വേറാരും വേണ്ട കേട്ടോ.. അപ്പായി മാത്രം മതി, പിന്നെ അമ്മച്ചീം, അപ്പായി പറഞ്ഞില്ലേ അമ്മച്ചി ഇവിടെ ഇല്ലാന്നേ ഉള്ളു, പക്ഷെ സ്വര്‍ഗത്തില്‍ ഉണ്ടെന്നു.. നമുക്ക് അത് മതി കേട്ടോ അപ്പായീ " . പറഞ്ഞ വാക്കുകളുടെ ആഴം അറിഞ്ഞിരുന്നില്ല....ആ വാക്കുകള്‍ ഉളവാക്കിയ അര്‍ത്ഥവും.

അതങ്ങനെ കുഞ്ഞു മനസ്സില്‍ കിടന്നത് കൊണ്ടാകും മിനി ടീച്ചറിന്റെ അന്നക്കുട്ടീ വിളി തീരെ ദഹിക്കാതെ പോയത്..., പിന്നെ ശോശാമ്മ ടീച്ചറും,അമ്പിളി ടീച്ചറും ഒക്കെ ഉച്ചയൂണ് സമയത്ത് മിനി ടീച്ചറിനെ കാണുമ്പോളെ, "ആ ആന്‍ ദാ നിന്റെ ടീച്ചര്‍ വരുന്നുണ്ടല്ലോ,ഇന്നെന്താ സ്പെഷ്യല്‍ ആന്‍ റോയിക്കായി?" എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു അരോചകത്വം തോന്നിയിരുന്നു, നിര്‍വചിക്കാനാകാതെ പോയ എന്തോ ഒന്ന്..... ടീച്ചര്‍ എന്നും രണ്ടു പൊതി കൊണ്ട് വന്നിരുന്നു,ഒന്നില്‍ തനിക്കും കൂടി ഉള്ള മീന്‍ കറിയും,പൊരിച്ചതും അല്ലെങ്കില്‍ കുറച്ചു കപ്പയും തേങ്ങ വറുത്തരച്ച തീയലും ഒക്കെ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ പാര്‍സല്‍ ആയി വീട്ടിലേക്കും എത്തിയിരുന്നു ടീച്ചറിന്റെ മീന്‍ വറുത്തത്. ടീച്ചര്‍ അതും കൊണ്ട് മതിലിനു അപ്പുറം വരുമ്പോള്‍ അപ്പായി പറയും, "എന്തിനാ മിനി ..,വെറുതെ ബുദ്ധിമുട്ടായില്ലെ.... ",ഓ അത് ഞാന്‍ പറഞ്ഞില്ല അല്ലെ, ടീച്ചറും അപ്പായിയും കളി കൂട്ടുകാരാണ്. ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍, ഒരേ കോളേജില്‍ പഠിച്ചവര്‍. പക്ഷെ,എന്താന്നറീല മിനി ടീച്ചറിന്റെ കല്യാണംനടന്നിരുന്നില്ല.

മിനി ടീച്ചറിനെ കെട്ടി കൊണ്ട് പോകാന്‍ ഇന്ന് അവിടെ ഒരാള്‍ വരുമെന്ന് കാത്തമായി പറഞ്ഞപ്പോള്‍ ആരാ അതെന്നുള്ള ആകാംക്ഷ ആയിരുന്നു.വന്ന അങ്കിളിനെ കണ്ടപ്പോ പേടിയാണ് തോന്നിയത്. മിനി ടീച്ചറിന്റെ അമ്മ , താന്‍ കല്ലമ്മച്ചി എന്ന് വിളിക്കാറുള്ള കല്യാണി അമ്മ പൂകേക്കും, സ്ക്വാഷും തന്നതായിരുന്നു ആകെ നന്നായി തോന്നിയത്. വന്നവരൊക്കെ തിരികെ പോയപ്പോള്‍ കല്ലമ്മച്ചി കണ്ണ് നിറച്ചു ടീച്ചറിനോട് പറഞ്ഞു "കൊച്ചെ ഇതും ഒന്നുമായില്ലല്ലോ ". അന്ന് വൈകിട്ട് അപ്പായിയും ടീച്ചറും സംസാരിക്കുന്നത് കണ്ടു , മതിലിനു അപ്പുറവും ഇപ്പുറവും നിന്ന്.. എന്തോ ഇഷ്ടമായില്ല ആ കാഴ്ച, കണ്ണീര്‍ തുടക്കുന്ന ടീച്ചറിനോട് ദേഷ്യമാണ് തോന്നിയത്.

പിറ്റേ ദിവസമാണ് അതുണ്ടായത് , അമ്പിളി ടീച്ചറിന്റെ ഈ കമന്റില്‍ " ആന്‍ ,നമുക്ക് നമ്മുടെ മിനി ടീച്ചറിനെ ആനിന്റെ പപ്പയെ കൊണ്ട് കെട്ടിച്ചാലോ.. അപ്പൊ പിന്നെ ആനിനു സുഖമാകില്ലേ,ആനിനു അമ്മച്ചിയും ആകും പപ്പയ്ക്കും ടീച്ചറിനും സന്തോഷവുമാകും. ടീച്ചര്‍ എത്ര കാലമായി നിനക്ക് ചോറും മീനും തരുന്നു ". സ്റ്റാഫ്‌ റൂമിലെ ബെഞ്ചിലിരുന്നു പൊതി നൂര്‍ത്ത് വറുത്ത മീനിന്റെ കഷ്ണങ്ങള്‍ തന്റെ ബോക്സിലേക്ക് എടുത്തു വെച്ച് തരുകയായിരുന്നു ടീച്ചര്‍..., ഒറ്റ തട്ടില്‍ ചോറ് പാത്രവും മീന്‍ കഷ്ണങ്ങളും ചിതറി തെറിച്ചു ,, ചാടി ഇറങ്ങി ഓടവേ , വാക്കുകളും ആ ചോറിലേക്ക്‌ ചിതറി വീണു "എനിക്ക് നിങ്ങടെ മീന്‍ വേണ്ട...ഒന്നും വേണ്ട... എന്റെ അമ്മച്ചി അലീനാമ്മയാ, അപ്പായിയെ കെട്ടിക്കൊണ്ട് എന്റെ അമ്മച്ചി ആകാന്‍ നോക്കണ്ട , എനിക്കിഷ്ടമല്ല. " എവിടെയോ തട്ടി വീണു, മുട്ടില്‍ ചോര പൊടിച്ചു പക്ഷെ ഓട്ടം മാത്രം നിര്‍ത്തീല്ല. ഒടുവില്‍ അപ്പായീടെ കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ അലറി കരഞ്ഞു "അപ്പായീ മിനി ടീച്ചറിനെ കേട്ടണ്ടായെ, അന്നമോള്‍ക്ക് ഇഷ്ടമല്ലായെ ", ഒന്നും മനസിലാകാതെ പകച്ച അപ്പായീടെ മുഖവും,പണിക്കരമ്മാവന്റെ മുഖവും ഇപ്പോളും ഓര്‍മ്മയുണ്ട്........ രണ്ട് മൂന്നാഴ്ചത്തേക്ക് സ്കൂളിലേക്ക് പോയതേ ഇല്ല... അപ്പായി എത്ര ശ്രമിച്ചിട്ടുംമിനി ടീച്ചറിനെ കാണാന്‍ താന്‍ കൂട്ടാക്കിയില്ല. പിന്നീട് ആ സ്കൂളിലേക്ക് ഇനി ഒരിക്കലും പോകാന്‍ വയ്യ എന്ന് പറഞ്ഞു, അമ്മച്ചീടെ നാട്ടിലേക്ക് അപ്പായിയെയും കൂട്ടി പോകും മുന്‍പാണ് സ്കൂളില്‍ ഒരു പ്രാവശ്യം അവസാനമായി പോയത്. അവിടെ വെച്ചും ടീച്ചറിനെ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു......................

ഇപ്പൊ , എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു.പഴയ ആന്‍ റോയ് ഇന്ന് ആന്‍ ഫിലിപ്പ് ആയി മാറി, അപ്പായി അമ്മച്ചിടെ അടുത്തേക്ക് പോയി.., തന്നെ സുരക്ഷിതയാക്കി എന്ന ആശ്വാസത്തോടെ. ഇപ്പോള്‍ ടീച്ചര്‍ എവിടെയാണെന്ന് അറീല,എങ്ങനെ ആണെന്നും അറീല... പക്ഷെ ഇന്നലെ അപ്പായീടെ ഡയറിയില്‍ നിന്നും കിട്ടിയ പഴകി പൊടിഞ്ഞ ആ ലെറ്ററില്‍ "മറക്കാം " എന്ന ഒറ്റ വാക്കില്‍ ടീച്ചറിനേയും, അപ്പായിയെയും പൂര്‍ണ്ണമായും എനിക്ക് മനസിലായി...................ഇന്നിവിടെ പഴയത് പോലെ , നേര്‍ത്ത്‌ മങ്ങിയ ഈ സായന്തനത്തില്‍, മഴത്തുള്ളികളുടെ കിന്നാരം കേട്ടു നില്‍ക്കുമ്പോള്‍ അറിയാതെ ആഗ്രഹിക്കുന്നു,"വേണ്ട അന്നക്കുട്ടീ" എന്ന ശാസനയോടെ മിനി ടീച്ചര്‍ വന്നിരുന്നെങ്കില്‍, വെള്ളയും മറൂനും കലര്‍ന്ന ആ കോട്ടന്‍സാരിത്തലപ്പു കൊണ്ട് നെറ്റി തുടച്ചിരുന്നെങ്കില്‍..... നഷ്ടമായത് എന്താണെന്നു അറിയാം ,നിങ്ങള്‍ക്ക് ഞാന്‍ നഷ്ടമാക്കിയതും . എന്നെങ്കിലും കണ്ടാല്‍ നല്‍കാന്‍ ഒരേ ഒരു ഗുരു ദക്ഷിണ മാത്രം ടീച്ചര്‍ ,"മാപ്പ് ".

Friday, May 14, 2010

പ്രിയപ്പെട്ട .......................

പ്രിയപ്പെട്ട തീവണ്ടീ ,

            ആദ്യമായിട്ടാകും നിനക്ക് ഒരു ലെറ്റര്‍ ആരെങ്കിലും എഴുതുന്നത് അല്ലെ?അതും എന്നില്‍ നിന്ന് നീ ഒട്ടും പ്രതീക്ഷിക്കുന്നുണ്ടാകില്ല എന്നെനിക്കറിയാം. ആദ്യമായി ഒരു sorry, നിന്നോട് കുറച്ചു നാള്‍ പിണങ്ങി ഇരുന്നതിന്.നീ എന്നും എന്റെ nostalgic  ഓര്‍മ്മയായിരുന്നു.. കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടമുള്ള വണ്ടികള്‍ ഓട്ടോയും ട്രെയിനും ആണെന്ന് ഞാന്‍ എല്ലാരോടും പറയാറുള്ളത് നീ ഓര്‍ക്കുന്നില്ലേ?? അച്ഛന്റെ തറവാട്ടിലേക്കുള്ള യാത്രകള്‍ , ഓരോ വെക്കേഷനും ഞാന്‍ കാത്തിരിക്കുമായിരുന്നു. എക്സ്പ്രസ്സ്‌ ട്രെയിനില്‍ പോയാല്‍ 3 മണിക്കൂറു കൊണ്ട് എത്തുന്ന ദൂരമേ ഉള്ളെങ്കിലും അച്ഛന്‍ എന്നും ഷട്ടില്‍ ട്രെയിന്റെ ആളായിരുന്നു..മനപ്പൂര്‍വം തിരക്ക് ഒഴിവാക്കാന്‍. എന്റെയും ആഗ്രഹം അത്  തന്നെയായിരുന്നു, നിന്നോടൊപ്പം കുറച്ചേറെ നേരം യാത്ര ചെയ്യാമല്ലോ...
               പഴം പൊരിയും ചായയും പ്രലോഭനങ്ങളായിരുന്ന ആ കാലം ... ആളൊഴിഞ്ഞ  കമ്പാര്‍ട്ടുമെന്റില്‍ ഞങ്ങളുടേത് മാത്രമായ ലോകമുണ്ടാക്കി , തിമിര്‍ത്തു കളിച്ചു യാത്ര ആസ്വദിച്ചിരുന്ന കാലം .. ശ്രീദേവി എന്ന പേരിനെ  "ശ്രീക്കുട്ടനേ" എന്ന് ചെല്ലപ്പേരിട്ടു  വിളിച്ച അപ്പൂപ്പന്റെയും , ചുളുങ്ങി ചടച്ച കയ്യുകളാല്‍ ചപ്രച്ച തലമുടിയില്‍ എണ്ണ തടകി  തരുന്ന അമ്മൂമ്മയുടെയും ഓര്‍മ്മയായി നിന്റെ രൂപം !!! കൌമാരത്തില്‍ നിന്നോടോത്തുള്ള ഓരോ  യാത്രയിലും  എനിക്ക്  പുതിയ  പുതിയ  കൂട്ടുകാരെ കിട്ടി .വെക്കേഷന്  വേണ്ടിയുള്ള കാത്തിരിപ്പില്‍  നിന്നോടൊപ്പം  എത്തുന്ന  ഈ  സൌഹൃദങ്ങളെയും  ഞാന്‍  ഇഷ്ടപ്പെടാന്‍  തുടങ്ങി .
                 പിന്നീടെവിടെയോ  വെച്ച്  നിന്റെ  നിറം  മാറി .... കലാലയ കാലത്തെ ചുവന്ന റോസാപ്പൂ   എനിക്കവന്‍ തന്നത് നിന്നോടോത്തുള്ള ഒരു വെക്കേഷന്‍ യാത്രയിലായിരുന്നു.പിന്നെ എത്ര എത്ര യാത്രകള്‍ അവനോടൊപ്പം. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിന്റെ ഇരുളാര്‍ന്ന മൂലയില്‍ വെച്ച് ആരും കാണുന്നില്ല എന്ന ധൈര്യത്തില്‍ എന്റെ കയ്യുകളില്‍ അവന്‍ മുറുക്കെ പിടിച്ചതും അങ്ങനെ ഒരു യാത്രയില്‍. പ്രണയത്തിന്റെ നിറഞ്ഞ സുഗന്ധമായി പിന്നെ നിനക്ക്. നിന്റെ പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ അവനെ ഓര്‍ക്കാന്‍ തുടങ്ങി, അവനോടൊത്തു സംസാരിച്ചാലും സംസാരിച്ചാലും തീരാത്ത അത്രയും കാര്യങ്ങള്‍ പറഞ്ഞു നേരം വെളുപ്പിച്ചതും, തണുപ്പോലുന്ന  കയ്യുകള്‍ കൊണ്ടവനെന്റെ വിരലുകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍ അറിയാതെ വിറച്ചതും...........
                പിന്നൊരു നാള്‍ " ശ്രീ നിന്നെ എനിക്ക് ഒരുപാടിഷ്ടമാണ് അത് കൊണ്ട് നമുക്ക് ഇവിടെ നിര്‍ത്താം "എന്ന് പറഞ്ഞു പ്രണയത്തിന്റെ പാതി വഴിയില്‍ അവന്‍ ഇറങ്ങി പോയപ്പോള്‍ സാക്ഷിയായതും നീ ..... അതിനു ശേഷമാണ് നിന്നെ ഞാന്‍ വെറുത്തത്,അത് നിനക്കും അറിയാം... പിന്നെ ഞാന്‍ നിന്നോടൊത്തു യാത്രകള്‍  ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല, നിന്റെ ശബ്ദവും മണവും എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നത് പോലെ തോന്നി.. ഒരുപാട് യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ എന്നിലേക്കൊതുങ്ങി,എന്നിലേക്ക്‌ മാത്രമായി..വേണമെന്ന് വെച്ചിട്ടായിരുന്നില്ല,പക്ഷെ ഒന്നും മറക്കാന്‍ കഴിഞ്ഞില്ല.   ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം എല്ല്ലാം മറന്നു എന്ന് എനിക്ക് തോന്നിയപ്പോള്‍ ഈ യാത്രയ്ക്ക് ഞാന്‍ ഒരുങ്ങി..പക്ഷെ, ഒന്നും മാറിയിട്ടില്ലല്ലോ,ഇപ്പോഴും ഈ റിസര്‍വേഷന്‍ കമ്പര്‍ട്ടുമെന്റില്‍  എനിക്ക് അവന്റെ മണം കിട്ടുന്നു, അവന്റെ കയ്യിന്റെ തണുപ്പ് അറിയുന്നു....
                അതൊക്കെ പോട്ടെ.. നിന്റെ മൂഡു ഞാന്‍ മാറ്റുന്നില്ല. നമുക്കൊരു ഓട്ടമത്സരം വെച്ചാലോ ,  തീവണ്ടീ?? ഒരേ പാളത്തിലൂടെ ,ഒരേ സമയം ??? ഞാന്‍ ആദ്യം എത്തിയാല്‍ ഞാന്‍ ജയിക്കും, നീ ആദ്യമെത്തിയാലോ??, അപ്പോഴും ഞാന്‍ ജയിക്കും... :) അപ്പൊ ഒക്കെ പറഞ്ഞത് പോലെ, നാളെ രാവിലെ നമ്മുടെ പുഴയുടെ അടുത്തുള്ള പാളത്തില്‍ ഞാന്‍ നിന്നെയും കാത്തിരിക്കും , നീ വരുന്നത് വരെ ,,,,,
                                        ശേഷം നേരില്‍ .... നിന്റെ ആ പഴയ കൂട്ടുകാരി ശ്രീ

Thursday, May 13, 2010

മറവി

മറന്നു പോയതെന്താണെന്ന്
 ഓര്‍ത്തോര്‍ത്തു നോക്കി
അടിത്തട്ടിലെ പായലും പൂപ്പലും
മാറ്റി മാറ്റി നോക്കി
തിരിച്ചറിയാനാവാതെ പോയ
ജീര്‍ണ്ണത നക്കിയ
കുറെ പഴകി പൊടിഞ്ഞ
ഓര്‍മ്മകള്‍ മാത്രം
ഒരിക്കല്‍  തിളക്കമുണ്ടായിരുന്നിരിക്കാം,
എവിടെയോഇപ്പോളും  -
ഒരു  മിനുക്കം  ബാക്കി  ഉണ്ട് ..
വിയര്‍ത്തൊട്ടിയ പെര്‍ഫ്യുമിന്‍റെ
ബാക്കിപത്രം  പോലെ -
ദുര്‍ഗന്ധത്തിനു അടുത്തെത്തുന്നൊരു ഗന്ധം  (!!!!)

വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു ,
അടിത്തട്ടില്‍  പിന്നെയുമൊരു
കുഴി കുത്തി -ഞാനവിടെ തള്ളി,
ശല്യമായെക്കാവുന്ന ഓര്‍മ്മകളെ ...
മറവി,എത്ര സുഖകരമായൊരു വികാരം 
മറവി,എത്ര സുഖകരമായൊരു ഓര്‍മ്മ !!!!

വൈകി എത്തിയ വിഷു

ഉരുകുന്ന ഈ ചൂടത്തും ഒരു കുളിര്മ തോന്നി പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്ന കണ്ടപ്പോള് ,
വിഷു കഴിഞ്ഞ് ഇത്ര നാളായിട്ട് എന്ത് കണിക്കൊന്ന എന്നാണോ??? ഇവിടെ ഡല്ഹിയില് ഇപ്പോഴാ സുഹൃത്തുക്കളെ ആ പൊന് നിറം വിരുന്നെത്തിയത് . ഓഫീസിനെ ചുറ്റി നില്ക്കുന്ന കുറെ മരങ്ങളില് ഇപ്പോള് മഞ്ഞ വര്ണ്ണം മാത്രം. വിഷുവിന്റെ അന്ന് വല്ലാത്ത സങ്കടം ആയിരുന്നു
ഒരു പൂ പോലും കാണാന് കിട്ടീല്ലല്ലോ എന്ന്. ഇപ്പോളിതാ ഒരായിരം പൂങ്കുലകള് എനിക്ക് ചുറ്റും... വൈകുന്നേരങ്ങളില് വീട്ടിലേക്കുള്ള ഓട്ടത്തിനിടയില് ഞാനിപ്പോള് ഒരഞ്ചു നിമിഷം എന്റെ കണിക്കൊന്നകള്ക്കായി നല്കുന്നു... ഒരു slow walk .... പണ്ട് സ്കൂള് കാലത്തില് മാര്ച്ചിന്റെ അവസാനങ്ങളില് കൊന്നപൂത്തു തുടങ്ങും,വരാന് പോകുന്ന വിഷുവിനെ കുറിച്ചു ഓര്മിപ്പിക്കാന് , ഇപ്പോള് ആസ്വദിച്ചു നീങ്ങുമ്പോള് എനിക്കു തോന്നും വിഷു ഇതാ എത്തി കഴിഞ്ഞു...................
...

Wednesday, May 5, 2010

അനാമികം

ഒന്ന് മറ്റൊന്നിന്റെ പിന്തുടര്‍ച്ച
തനിയാവര്‍ത്തനങ്ങളുടെ തായമ്പക
എവിടെയോ മറന്നു വെച്ച ചില്ലുകൂട്ടില്‍
ഇനിയുമെന്‍ സ്വപ്നങ്ങളുടെ ചിത കൂട്ടി വെക്കട്ടെ
ജീവിത സ്ഫടികം പോറാതിരിക്കട്ടെ
ഒരു വിരല്‍ നഖപ്പാടേറ്റു പോലും .
മുഖാവരണം എടുത്തു മാറ്റില്ല ഞാന്‍
വികാര രഹിതമെന്നുറച്ച വികാരം,
സത്വമില്ല,സത്തയുമില്ല,ഇന്നെന്നി-
-ലന്തരാത്മാവിന്‍ ആളലുമില്ല
മൌന ജാലകം മൃദുവായി ചാരിയീ
വചന വാചാല പേമാരി നുകരട്ടെ
മിഴിയിണകളെ ഒളിപ്പിച്ചിടട്ടെ,
മുഖം മറയ്ക്കുമീ സുതാര്യതയ്ക്കുള്ളില്‍
മിഴി തിളങ്ങുമീ നനവെന്നിലെന്നും
നനുത്ത നീറ്റലായുള്ളിലമരട്ടെ
ഞാനെന്ന തടവറയ്ക്കുള്ളിലായ് കൊത്ത് കൂടി-
രമിച്ചുല്ലസിച്ചീടുവാന്‍ വഴി തെറ്റി-
എത്തിയ തേങ്ങല്‍ കുരുവീ ,
നഷ്ട ബോധത്തിന്‍ തിന നല്‍കിടാം ,പിന്നെ
വ്യര്‍ത്ഥ സ്വപ്നത്തിന്‍ വെള്ളവും നല്‍കാം
സ്വാര്‍ത്ഥ മോഹത്തിന്‍ കച്ചില്‍ക്കൂനയില്‍
വിരിഞ്ഞിറങ്ങാനൊരു മറവി തന്‍ മുട്ട
ദിനരാത്രങ്ങളുടെ ഏകാന്തതയില്‍ തട്ടി-
-പ്പൊട്ടാതെ  നല്‍കുമോ പകരമായിന്നു ??

Tuesday, May 4, 2010

surprise !!!!

കൂട്ടുകാരിക്ക്  വേണ്ടി ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കവര്‍ തിരക്കുകയായിരുന്നു അവള്‍.  പെട്ടെന്നാണ്  അടുക്കിയ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടികള്‍ക്കും , ഉപയോഗിക്കാന്‍ എടുത്തു വെച്ച  കവറുകള്‍ക്കും  ഇടയില്‍ ഒരു പുതിയ ബോക്സ്‌ കണ്ണില്‍ പെട്ടത്.. 'ഷുഗര്‍ ഡാഡി ബെക്കെറി ' ഇതെന്താപ്പോ ഇങ്ങനെ ഒരു സാധനം ഇവിടെ... "ഏട്ടാ എന്താ ഈ....." ആ ചോദ്യം അവള്‍ പകുതിക്ക്  വിഴുങ്ങി ,'ഓ നാളെ  എന്റെ പിറന്നാളാണല്ലോ. അപ്പൊ ഒരു സര്‍പ്രൈസ് എനിക്ക് വേണ്ടി ഇവിടെ കാത്തിരിക്കുന്നു അല്ലെ..... കളയണ്ട ആ സുഖം. ഈ സര്‍പ്രൈസ് അങ്ങനെ തന്നെ ഇരുന്നോട്ടെ '. ഭര്‍ത്താവ് അകത്തേക്ക് എത്തും മുന്‍പ്  അവള്‍ കൂട്ടുകാരിയുടെ അടുത്തേക്ക് പോയി.
 ഒരുപാട് വൈകി വിരുന്നുകാര്‍ പോയി , "അപ്പോള്‍ ഇനി കിടക്കാം അല്ലെ ഏട്ടാ " എന്നാ അവളുടെ ചോദ്യത്തിനു ഭര്‍ത്താവിന്റെ മറുപടി "നമുക്ക്  ഒരു ഫിലിം കാണാം " എന്നായിരുന്നു..... "സമയം 11  ആയി, ഇനി എന്തോന്ന്  ഫിലിം, വാ ഏട്ടാ നമുക്ക് കിടക്കാം,വല്ലാത്ത ക്ഷീണം " പറഞ്ഞു തീര്‍ക്കാന്‍ അയ്യാള്‍ സമ്മതിച്ചില്ല , "ഇല്ല ഞാനിന്നു പടം കാണും......, നീ കാണണ്ടെല്‍  ഉറങ്ങിക്കോ " . "എന്ത് പറ്റി ഈ മനുഷ്യന് .. അല്ലെങ്കില്‍ 11  മണി അടിച്ചാല്‍ ബെഡില്‍ എത്തുന്ന ആളാണേ ഇന്നീ പരാക്രമം കാട്ടുന്നെ.... പിന്നെയും ഒരു മന്ദസ്മിതത്തോടെ അവള്‍ ഓര്‍ത്തു "...... എന്റെ സര്‍പ്രൈസ്".
സമയം ഫിലിം കാട്ടി കടന്നു പോയി, രസിച്ചിരിക്കെ അവള്‍ ഭര്‍ത്താവിനെ നോക്കി... "ഈശ്വരാ , എന്റെ പൊന്നേട്ടാ ഒന്ന് പോയി കിടന്നുറങ്ങൂ ഫിലിം കാണണ്ടെല്‍ " അറിയാതെ ഒരല്‍പം ഉച്ചത്തില്‍ ആയിപ്പോയി അവളുടെ പറച്ചില്‍. പാവം ഭര്‍ത്താവ് ഞെട്ടി ഉണര്‍ന്നു , വാച്ചിലേക്ക് മിഴിച്ചു നോക്കി , ഇല്ല ഇനിയും 10 മിനിറ്റ് ഉണ്ട്...  "അതെ ഞാന്‍ ദാ വരണ് ട്ടോ.." അകത്തേക്ക് പോയ ഭര്‍ത്താവിനെ സാധാരണ ഗതിയില്‍ അവള്‍ പിന്തുടരെണ്ടാതാണ്, പക്ഷെ ഇന്ന് അവള്‍ക്ക് അറിയാം ആ പാവം surprise  ഒരുക്കാനാ പോയെ, എന്തിനാ വെറുതെ അത് പൊളിക്കുന്നെ.... പ്രതീക്ഷിച്ചത് പോലെ 5 നിമിഷത്തില്‍ അകത്തു നിന്നും വിളി എത്തി , " എടീ ഒന്നിവിടെ വന്നെ ".. തന്നെ അമ്പരപ്പിക്കാനുള്ള ആ ശ്രമത്തില്‍ ആത്മാര്‍ഥമായി പങ്കെടുത്തു കൊണ്ട് "എന്താ ഏട്ടാ " എന്നാ ചൊല്‍വിളിയോടെ അവള്‍ അകത്തേക്ക് പോയി.....
അവിടെ അതാ ഒരു സ്ടൂളില്‍  അവളെ നോക്കി ചിരിക്കുന്നു ബ്ലാക്ക്‌ ഫോറെസ്റ്റ് കേക്ക് ..................  അറിയാതെ നിറഞ്ഞ കണ്ണീരില്‍ , അവള്‍ കണ്ടു ഭര്‍ത്താവിന്റെ അഭിമാനവും സ്നേഹവും  നിറഞ്ഞ ചിരി ......  (ശേഷം സ്ക്രീനില്‍ )

Thursday, April 22, 2010

ജനിക്കാതെ പോയ ഒരമ്മ

ഉണ്ണീ നിനക്കായി ഞാന്‍ നെയ്ത -
ഈ കുഞ്ഞുടുപ്പും ,
മനസിലോതുക്കിയോരീ താരാട്ടും
നഷ്ട സ്വപ്നങ്ങളായ് ഇന്നെന്റെയുള്ളില്‍ .
ഉണ്ണീ നിനക്കായി ഞാന്‍ കോര്‍ത്ത -
ഈ മണിമാലയും,
പറയാന്‍ കൊതിച്ചോരീ കഥകളും
പകരാനാകാതെ ഇന്നെന്റെയുള്ളില്‍.
ഒരു പൂ വിരിഞ്ഞതറിഞ്ഞു ഞാന്‍ 
എന്നിനി തിരികെയീ മടിത്തട്ടില്‍ ?? -
അമ്മ നിനക്കായി കാതോര്‍ത്തിരിപ്പൂ .
ഉള്ളിലുറഞ്ഞ നിന്നിളം ചൂട്,
എന്നിലലിഞ്ഞു കൊതി തീരും മുന്‍പേ
(ഒരു കിനാവിലെന്നോണം)
നീ ഒരു നനവായി എന്നുള്ളില്‍ -
നിന്നുതിര്‍ന്നു പോയീ.....
കൈ വിരല്‍ തുമ്പില്‍ മുറുകെ പിടിക്കവേ ,
പറയാതെ പോയി നീ ഒരു വാക്ക് പോലും .
എന്നിനി തിരികെയീ മടിത്തട്ടില്‍ ?? -
അമ്മ നിനക്കായി കാതോര്‍ത്തിരിപ്പൂ .



പറയാതെ കാത്തുവെക്കയായ് ഞാന്‍

നിനക്കായി മാത്രം കനവുകളിലൊരു കഥ ,

പാടാതെ മനസിലൊതുക്കുകയായ് അമ്മ

നിനക്കായി മാത്രമീണമിട്ടൊരു താരാട്ട്

നീ വരുംനേരം അണിയാനായ് മാത്രം

നനുത്ത ചേലോലും ഒരമ്മപ്പട്ടെന്നില്‍ -

നരയ്ക്കാതെ മങ്ങാതെ മായാതെ കാത്തു

കാത്തുവെയ്ക്കയായുണ്ണീ വരുകിനി വൈകാതെ !

Tuesday, April 20, 2010

യാത്ര

ആത്മാവിന്‍ സ്പന്ദനം തേടി
ഇരുളുന്ന പകലുകള്‍ക്കും ,വിതുമ്പുന്ന
രാവുകള്‍ക്കും മദ്ധ്യേ ,
ഇല്ലാത്ത തോണിയിലൊരു യാത്ര
ചിന്തകള്‍ക്ക് സുഗന്ധവും സ്വപ്നങ്ങള്‍ക്ക് നിറവു-
-മുണ്ടായിരുന്ന ഇന്നലെകളുടെ പുനര്‍ജ്ജനി തേടി
പണ്ടേ മറന്നൊരു വഴിയിലൂടിന്നു ഞാന്‍ വീണ്ടും
വാനപ്രസ്ഥങ്ങള്‍ക്കുമപ്പുറം തുണയായ്
ഇന്നിവിടെ നിനക്കെന്റെ നിഴല്ക്കൂട്ടു മാത്രം
ബന്ധങ്ങളുടെ ബന്ധനപ്പാടില്‍ -
ഔപചാരികതയില്‍ എന്‍ വിട നിനക്കായി മാത്രം
നിണമണിഞ്ഞയീ സ്വപ്ന കുമ്പിളിലെ
എരിഞ്ഞമര്‍ന്നോരെന്‍ ചിന്ത തന്‍ ചാരം
ചക്രവാളത്തിനപ്പുറം ഒഴുക്കിയെന്‍
ആത്മ തര്‍പ്പണം ഇന്ന് ചെയ്യട്ടെ ഞാന്‍
യാത്രാ മൊഴിയിലെന്‍ ഗദ്ഗദമുണ്ടാം
കരിഞ്ഞു വീണോരെന്‍ മോഹങ്ങളുണ്ടാം
നിറങ്ങള്‍ പോയോരെന്‍ ചിന്തകളുണ്ടാം
നഷ്ടമായ് പോയോരെന്നിലെ ഞാനുണ്ടാം
എങ്കിലും എന്നിമകളിറുക്കി അടയ്ക്കുന്നു ഞാന്‍
വിട പറഞ്ഞീടുമീ നിറമിഴി തുളുംബാതിരിക്കാന്‍
ഇനിയെന്‍ ഗദ്ഗദത്തിന്‍ മുടി  കെട്ടി
പിരിഞ്ഞീടട്ടെ ഞാന്‍ തളരാതെ വേഗം നടക്കാന്‍
മോഹഭംഗത്തിന്‍ പാഥേയം മറക്കയാണിവിടെ ഞാന്‍
നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡത്തിനൊപ്പം ......................

Tuesday, April 6, 2010

മാറ്റം മണക്കുന്ന കാലം

ഗര്‍ഭപാത്രം ചിരിക്കയായെന്നിലെ ,
ചുവന്ന ,മണമില്ലാ പൂവുകള്‍ ചൊരിഞ്ഞു 
തുടിച്ചു തുള്ളി കുത്തി ഒഴുകയായ് ,
മിടിച്ചു നില്‍ക്കുമാ  കുരുന്നു സ്പന്ദനം 
കണ്ടു മറന്നു പറഞ്ഞു പഴകിയ 
അമ്ലമായ് വായില്‍ നുരഞ്ഞ വ്യാക്കൂണുകള്‍
ചേര്‍ത്തെടുത്തെന്റെ ഉള്ളിലെ മാതൃ-
ഭാവത്തില്‍ പൂക്കളം തീര്‍ക്കയായ് .
ചുഴികള്‍ മലരികള്‍ പൊങ്ങിയുലഞ്ഞു 
തിമിര്‍ത്ത രാപ്പകലുകള്‍ 
ആടിയുറഞ്ഞ അറുതികള്‍ക്കൊടുവില്‍ 
എങ്ങോ നിലച്ചു പോയ്‌  എന്‍ ജീവഘടികാരം 
എല്ലാം മറന്നുറങ്ങട്ടെ ഞാനിനി ,
എന്നില്‍ നിന്നടര്‍ന്നു തെറിച്ച സ്വപ്നം തേടി 

മകനേ പുനര്‍ജ്ജനിക്ക....!!!!!!!!

നിള ശാന്തമായ്  ഒഴുകവേ ,തീരത്ത് 
പുനര്‍ജ്ജനി തേടി ഒരു പിടി ആത്മാക്കള്‍ 
ജനിക്കാതെ പോയൊരാ പുത്രനില്‍ 
മോക്ഷം തേടി അലയുന്ന പിതൃക്കള്‍ 
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്ത് ,
നിനക്കായി കുറിച്ഹിട്ടതാണീ നിയതി 
മകനേ നീ ജനിക്കണം ,തീര്‍ച്ച
ഇവിടെ നിനക്കായി കാതോര്‍ത്തിരിക്കയായി 
ജനിമൃതികള്‍ക്കും അപ്പുറമൊരു തര്‍പ്പണം ....
ഈ പാപനാശിനി നിനക്കായി ഒഴുകയായ് 
നിന്നില്‍ നിന്നുമുതിരുന്ന എള്ളുമണികള്‍ക്കായ് 
ഈ ഗര്‍ഭപാത്രം നീ മറന്നീടുക ,
മറക്കൊല്ലേ മകനേ നിന്നസ്ത്വിത്ത്വം !!!!
നീ ജനിക്കാതെ പോയതെനിക്കായിരിക്കാം 
പക്ഷേ ,നിനക്കായ്‌ തപിച്ചത് നിന്‍ പിതൃക്കള്‍ 
മകനേ , നീ ജനിക്കണം തീര്‍ച്ച ,
(ഈ നിള ഒഴുകുന്നതിന്നു നിനക്കായ്‌ )
ഉള്ളിലെ ചൂട് പുറമേ മറച്ചു ,മോക്ഷ-
പ്രാപ്തി തന്‍ കുളിരിന്റെ കരബലിക്കായി,
നിന്‍ പുനര്‍ജ്ജനി തേടിയീ തീരത്ത്
അലയുന്നു,അശാന്തരാം നിന്‍ പിതൃക്കള്‍ .
മകനേ , നീ ജനിക്കണം തീര്‍ച്ച !!!!!!!!!!!

.For U

Still the Rose is RED...
Remaining in the Solitude.
Longing for YOUR Touch-
Just to fade OUT..................

Monday, April 5, 2010

ബാല്യമേ .................

ഒരു കുഞ്ഞു മഴവില്ലും ,ഒരു മഷിത്തണ്ടും 
കയ്യില്‍ നിന്നുതിര്‍ന്ന മഞ്ചാടിമണികളും 
തരികെന്‍റെ  നിറവാര്‍ന്ന ബാല്യം എനിക്കായ് -
ഒരു മാത്രയെങ്കിലൊരു മാത്ര മാത്രം 
മുങ്ങാംകുഴിയിട്ട അമ്പലക്കുളത്തില്‍ ,
ചെളി തെറ്റിച്ചോടിയ വയല്‍ വരമ്പില്‍ 
'ഐസ് ഐസ് ' വിളികള്‍ കാതോര്‍ത്ത
നാട്ടിന്‍പുറത്തെ ആ വഴിയോരങ്ങളില്‍
തരികെന്റെ നിറവാര്‍ന്ന ബാല്യം എനിക്കായ് -
ഒരു മാത്രയെങ്കിലൊരു മാത്ര മാത്രം

Thursday, April 1, 2010

വെള്ളച്ച്ചുമര്‍

ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ്‌ കാണാം
ഇഷ്ടത്തിന്‍ നിറക്കൂട്ട്‌ പടര്‍ത്തിയാല്‍
വെറുപ്പിന്റെ വിഷച്ച്ചാര്‍ത്ത് കലക്കിയാല്‍
ഒറ്റപ്പെടലിന്റെ പേരറിയാ വര്‍ണങ്ങള്‍
കൂട്ടിച്ചെര്ത്തത്തില്‍ മുക്കിയെടുത്താല്‍ ......
ധവളിമ ഉള്ളൊരു ചുമരാണിന്നെന്‍ മനം
എന്തെഴുതിയാലും തെളിമയായ്‌ കാണാം

Wednesday, March 31, 2010

Nature In You

Take Ur last breath to make the sky,Blue again
Take Ur blood drops to keep the rose Still The Red..
Add or Subtract the colored feelings  of mind from Rainbow
Darken the Night with Your Shadow....
Brighten the Day with Your Smile....
Exchange the Rain drop with the crystals-
                     From Your Eyes!!!!
Hidden surprises and mysteries,Ur Mind Forest
Do it Fast, 'Coz U'v to be the silence of the Horizon

Friday, March 26, 2010

വെറുതെ ഒരു നഷ്ട ബോധം

മഞ്ഞുരുകുന്നത് പോലെ, എന്നിലെ അപരിചിതത്വം അലിഞ്ഞില്ലാതാകുന്നത് നിനക്കു ഏറ്റവും പരിചിതമായ നഖ ചിത്രങ്ങളിലൂടെ ആയിരുന്നു.....
മഴ തോര്‍ന്ന ആകാശത്തിനെ ഓലക്കീറുകള്‍ക്കിടയിലൂടെ നോക്കാന്‍ എന്നെ കൊതിപ്പിച്ചത്  നീ ആയിരുന്നു......
നിറമില്ലാതെ പോയ ആ  നിഴല്‍ ചിത്രങ്ങള്‍ക്ക് മഴവില്ലിന്റെ നിറക്കൂട്ട്‌ നല്കിയതും നീ  തന്നെ ,
ഒടുവില്‍ നിറമാര്‍ന്ന രാവില്‍  പിന്തിരിയാതെ  പോയപ്പോള്‍ ,  എന്നിലലിയാതെ പോയതും നീ ..................

Wednesday, February 3, 2010

ഞാനും ഒരു രാധ !!!???

പ്രണയത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍

എന്‍റെ കണ്ണന് പാലിന്‍റെ നിറം !!!
മുടിയില്‍ തിരുകാന്‍ ഞാന്‍ തന്നെ -

മയില്‍പ്പീലി ആകണമത്രേ.

കുസൃതിയും , കൊഞ്ചലും പിന്നെ

ഒരാന തലയോളം കുറുംബിന്‍റെ വെണ്ണയും
പരിഭവം പാടി പറയാനൊരു 
മുളം തണ്ടിന്നോടക്കുഴലും...............
പതിനാരായിരത്തെട്ടിനെ മാത്രം ,
ഞാനെന്റെ സ്വപ്നത്തിന്റെ പടിക്ക് -
അപ്പുറത്തേക്ക്  പടി കടത്തി !!!!!



വെറുമൊരു സൌഹൃദത്തിനു .....

പറയാതെ യാത്ര പോയൊരാ കൂട്ടിനു...

ഉള്ളില്‍ , സൌഹൃദ ചൂടില്ലായിരുന്നു ,

മല്സരക്കളത്തില്‍ പൊരിഞ്ഞ വേനല്‍ പോലെ ,

അസൂയ മാത്രം നിഴല്‍ പറ്റി നിന്നിരുന്നു .

പകരം വെക്കാനാകാതെ പോയൊരു മാപ്പ്,

എനിക്ക് നിന്നോടും..നിനക്ക് എന്നോടും!!!!

പല വട്ടം പറയാതെ  മറന്നു  വെച്ചു,
നിന്നോട് മാത്രം ഞാനാ ക്ഷമാപണം ,

ഈ വഴിവിളക്കിന്‍ കാല്ച്ച്ചുവടില്‍....
മനം  അറിയാതെ നല്‍കുമീ  യാത്രാമൊഴിയില്‍ ,
സ്വീകരിക്കുക നീ ,സഖീ  ഞാന്‍ 

പറയാതെ കാത്തൊരു അഭിനന്ദനം കൂടി




just not to forget

y should i tell u,
wer i'v kept my mind...
y should i tel u ,
wer i left myself......
i may not be the perfect,
i may not be the sweetest...
but, im not the worst to be.. !!!
inside my shell shadow,
u may find my soul....
that may weepin,without -
shedding any tears,
i was never borne,
still i say" just,not to forget......"